Message Of The Month

ദൈവതിരുനാമത്തിന് മഹത്വമുണ്ടായിരിക്കട്ടെ !

കർത്താവിൽ പ്രിയരേ

        സഹസ്രാബ്ദങ്ങൾക്ക് മുൻപ് പ്രവാചകന്മാരുടെ പ്രവചനനിവർത്തിയായി മശിഹാ കാലത്തികവിൽ ലോകത്തിലേയ്ക്ക് വന്നു. തന്റെ അദ്വിതീയമായ ജനനവും ഈ ലോക വ്യാപാരങ്ങളും നിർവഹിച്ച ശേഷം കഷ്ടതയനുഭവിച്ചു മരിച്ചു മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു, നാല്പതു ദിവസക്കാലം ഈ ഭൂമിയിൽ പലർക്കും പ്രത്യക്ഷനായി തന്റെ  വിലയേറിയ ദൂതുകൾ നൽകിയതിന് ശേഷം സ്വർഗ്ഗാരോഹണം ചെയ്തതിന്റെ ഓർമ്മ അനുഷ്ഠിക്കുന്ന പെരുന്നാളിലേയ്ക്ക് നാം കടക്കുകയാണ്. കർത്താവിന്റെ തിരുജനനവും ക്രൂശുമരണവും ഉയിർപ്പും സ്വർഗ്ഗാരോഹണവും ചരിത്രത്തിൽ അദ്വിതീയ നിമിഷങ്ങളാണ്. കാരണം, ആരും അതുപോലെ ജനിക്കുകയോ ജീവിക്കുകയോ മരിക്കുകയോ ഉയിർക്കുകയോ ചെയ്തിട്ടില്ല. " തിന്മയ്ക്കെതിരെയുള്ള അജയ്യമായ വിജയമായിരുന്നു ക്രിസ്തുവിന്റെ ഉയിർപ്പ്..., "മരണത്തിനെതിരെയുള്ള പുതുജീവന്റെ ഉദ്ഘോഷണമായിരുന്നു അവന്റെ ഉയിർപ്പ്." "അന്ധകാരശക്തിക്കെതിരെയുള്ള പ്രദീപ്തമായ ഉദയവുമായിരുന്നു ആ ഉയിർപ്പ്." ഉയിർപ്പിന് ശേഷമുള്ള സമയം അന്നും ഇന്നും പ്രാധാനമാണ്.  മഗ്ദലനമറിയമിലൂടെ ആദ്യമായി ഉയിർപ്പിന്റെ സുവിശേഷ പ്രഘോഷണം നടന്നത് വായിക്കുമ്പോൾ സഭാ ജീവിതത്തിൽ സ്ത്രീകൾക്ക് ഉന്നതമായ ഒരു സ്ഥാനം കർത്താവ്‌ വിഭാവനം ചെയ്തിരുന്നുവെന്നത് ഓർക്കേണ്ടതാണ്. പിന്നീട്  ശിഷ്യന്മാർ ഒരുമിച്ചു വാതിലടച്ചിരിക്കെ അവരുടെ മധ്യേ വന്ന് അവരോട് " നിങ്ങൾക്ക് സമാധാനം " എന്ന് പറഞ്ഞതും അവരുടെ മേൽ ഊതി പരിശുദ്ധാത്മാവിനെ നൽകിയതും ധ്യാനിക്കുമ്പോൾ ഏത് ബന്ധനാവസ്ഥയിലും നമ്മുടെ സമീപത്തണയാൻ കഴിവുള്ള കർത്താവിൽ നമുക്ക് ധൈര്യമുള്ളവരായിരിക്കാം. തന്റെ വിലാപ്പുറത്തു കരങ്ങൾ ഇട്ടു വിശ്വാസം ഉറപ്പിച്ച് ക്രിസ്തുവിനെ ഏറ്റുപറഞ്ഞ നമ്മുടെ പിതാവായ മാർ തോമ്മാ ശ്ലീഹായെപ്പോലെ സകല അവിശ്വാസത്തേയും അകറ്റി ക്രിസ്തുവിനെ ഹൃദയം കൊണ്ടു തൊട്ടറിയാനും ഏറ്റുപറയുവാനും ഈ നല്ല ദിവസങ്ങളിൽ നമുക്ക് ശ്രമിക്കാം. പ്രീയഷിശ്യനായിരുന്ന പത്രോസിനോടെന്നതുപോലെ കർത്താവ് നമ്മോടും " നീ എന്നെ സ്നേഹിക്കുന്നുവോ? " എന്ന് അനുദിനം ചോദിക്കുന്നുണ്ട്. പത്രോസിനെപ്പോലെ ഓരോ തവണയും നമ്മുടെ സ്നേഹത്തെ ദൃഢപ്പെടുത്തിക്കൊണ്ട് അവനെ സന്തോഷിപ്പിക്കുവാനും ഉത്തമ ശിഷ്യരായി അനേകർക്കു ക്രിസ്തുവിനെ കാണിച്ചു കൊടുപ്പാനും നമുക്ക് ഇടയായിത്തീരണം. എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാർക്കൊപ്പം സഞ്ചരിച്ചവൻ- അവരുടെ ഹൃദയത്തെ ത്രസിപ്പിച്ചവൻ നമ്മോടൊപ്പം നടന്ന് അവസാനത്തോളം വഴിനടത്തുകയും പോഷിപ്പിക്കുകയും ചെയ്യും. 

ആരോഹണം ചെയ്ത ക്രിസ്തുവുമായുള്ള അഭേദ്യമായ ബന്ധം അരക്കിട്ടുറപ്പിക്കുവാനും നമ്മുടെ ഈ താല്കാലികജീവിതത്തിൽ നിന്നും അനശ്വര ജീവിതത്തിലേയ്ക്കുള്ള പ്രയാണം സന്തോഷപൂർണ്ണമാക്കുവാനും ഈ ലോകജീവിതം ആദ്ധ്യാത്മികവീക്ഷണമുള്ളതായിരിക്കണം. "കർത്താവേ നീ സ്വർഗ്ഗസ്ഥനായിരിക്കുന്നതുപോലെ ഞങ്ങളും നിന്റെ അടുക്കൽ വന്നു നിന്നോടുള്ള അനന്തമായ ആനന്ദത്തിലായിത്തീരുവാൻ പാപികളായ ഞങ്ങൾക്കും സംഗതിയാക്കണമേ" എന്ന പ്രാർത്ഥനകൊണ്ട് ഈ ഉയിർപ്പു ദിനങ്ങളെ നമുക്ക്‌ പൂരിതമാക്കാം.

ദൈവം തമ്പുരാൻ എല്ലാവരെയും വാഴ്ത്തി അനുഗ്രഹിക്കട്ടെ!

വികാരി 
Fr Geevarghese Mathew

സഹവികാരി 
Fr Mathew John