ദൈവതിരുനാമത്തിനു മഹത്വമുണ്ടായിരിക്കട്ടെ!
കർത്താവിൽ പ്രിയരേ,
പരിശുദ്ധ വലിയ നോമ്പാകുന്ന മഹാതീർത്ഥാടനത്തിലായിരിക്കുന്ന നാമോരോരുത്തരും പ്രത്യാശയുടെ പുനരുത്ഥാനപ്പെരുന്നാളിലേയ്ക്ക് പ്രവേശിക്കുവാനുള്ള കവാടങ്ങൾ ഓരോന്നായി കടന്നു വരികയാണല്ലോ. വിശുദ്ധ നോമ്പിന്റെ പ്രഥമഞായറാഴ്ച കാനാവിലെ കല്യാണവിരുന്നിൽ നമ്മുടെ കർത്താവിന്റെ വീര്യപ്രവർത്തികളുടെ സമാരംഭമായി പച്ചവെള്ളത്തെ വീഞ്ഞാക്കി പരിവർത്തനം ചെയ്തത് ദർശിച്ചുകൊണ്ട് ആദ്യകവാടത്തിലെത്തിയപ്പോൾ ദൈവകല്പനകളെ അനുസരിക്കുന്നതിലൂടെ രൂപാന്തരണം പ്രാപിക്കുവാൻ കഴിയുമെന്ന് പഠിച്ചുകൊണ്ട് നമ്മുടെ പ്രയാണം നാം തുടങ്ങി. പിന്നീട് കുഷ്ഠരോഗിയെയും, തളർവാതരോഗിയെയും സുഖപ്പെടുത്തുന്ന ഞായറാഴ്ചകളിലൂടെ മറ്റു രണ്ടു കവാടങ്ങൾ കൂടി നാം കർത്താവിൽ നിന്നും ശുദ്ധീകരണവും സൗഖ്യവും നേടിക്കൊണ്ട് പിന്നിട്ടിരിക്കുകയാണ്. കാനാവിൽ നിന്ന് കാൽവരിയോളവും അവിടെ നിന്ന് മഹത്വപൂർണ്ണമായ ഉയിർപ്പോളവും നീളുന്ന ഈ യാത്രയുടെ ശേഷിക്കുന്ന വാതിലുകൾ ക്നാനായസ്ത്രീയുടെയും, കൂനിയുടെയും, കുരുടന്റെയും അനിതരസാധാരണമായ വിശ്വാസത്തിന്റെയും സാക്ഷ്യത്തിന്റെയുമാണ്. അവ കൂടി പിന്നിടുമ്പോൾ യെരുശലേമിലേയ്ക്കു കുരുത്തോലകളുമേന്തി രാജാധിരാജനായവനെ വരവേൽക്കുന്ന ആനന്ദത്തിന്റെ കവാടത്തിങ്കൽ ഊശാനകൾ പാടി അത്യുന്നതനെ നമുക്ക് മഹത്വപ്പെടുത്താം. പെസഹാപെരുന്നാളിൽ അപ്പമായി മുറിഞ്ഞവനോടൊപ്പം കാൽവരിയിലെ കഠിനവേദനയും സഹനവും പങ്കിടാം. ഒടുവിൽ മരണത്തെയും പിശാചിനെയും ജയിച്ച് ഉത്ഥിതനായവനെ ദർശിക്കുവാൻ മാറിയാമിനോടൊപ്പം ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ നമുക്കും ഒത്തുചേരാം. അവിടെ, ഉത്ഥിതന്റെ ശോഭയെ ദർശിച്ചു നമ്മെത്തന്നെ നിർമ്മലീകരിച്ചുകൊണ്ട് ഈ തീർത്ഥാടനം പരിസമാപ്‌തമാക്കുവാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മുടെ പ്രയാണത്തിൽ കൂടെയിരുന്നു വഴിനടത്തട്ടെ! പ്രത്യേകമായി, യുദ്ധഭീതിയിലായിരിക്കുന്ന നമുക്ക് സമാധാനത്തിന്റെ കാവൽമാലാഖയെ തമ്പുരാൻ അയച്ചു തരട്ടെ. ദേവാലയത്തിൽ യാമപ്രാർത്ഥനകളോടനുബന്ധിച്ചു രാവിലെയും വൈകിട്ടും പ്രത്യേകം പ്രാർത്ഥനകൾ നടത്തുന്നുണ്ട്. നമ്മുടെ ഭവനങ്ങളിലും കുടുംബപ്രാർത്ഥനകളോടൊപ്പം, യുദ്ധക്കെടുതികളിൽ നിന്നും അശാന്തിയിൽ നിന്നും മനുഷ്യകുലത്തെ രക്ഷിക്കുവാനും സമാധാനം പുനസ്ഥാപിക്കപ്പെടുവാനും ദൈവീകഇടപെടലുകൾ ഉണ്ടാകുവാനായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. ലോകനേതാക്കൾക്ക് വിവേകപൂർണ്ണമായ തീരുമാനങ്ങൾ എടുക്കുവാൻ തക്കവിധം ഇടയാകട്ടെ. ലോകമെങ്ങും ശാന്തിയും സമാധാനവും പുലരട്ടെ.
പ്രാർത്ഥനയോടെ,
വികാരി
Fr. Geevarghese Mathew
സഹവികാരി
Fr. Nithin Mathew
