Message Of The Month

 

ദൈവതിരുനാമത്തിനു മഹത്വമുണ്ടായിരിക്കട്ടെ!

 

കർത്താവിൽ പ്രിയരേ,

പരിശുദ്ധമായ വലിയ നോമ്പിലേയ്ക്ക് പ്രവേശിക്കുവാൻ തക്കവിധം കഴിഞ്ഞ രണ്ടാഴ്ചകൾ നമ്മുടെ പൂർവ്വികാചാര്യന്മാരുടെയും പിതാക്കന്മാരുടെയും മദ്ധ്യസ്ഥതയ്ക്കായും അനുഗ്രഹാശ്ശിസ്സുകൾക്കായും നാം പ്രത്യേകമായി പ്രാർത്ഥനകളും ശുശ്രൂഷകളും നടത്തി ഒരു വലിയ തയ്യാറെടുപ്പോടെ നോമ്പെന്ന മഹത്തായ പ്രയാണം ആരംഭിക്കുകയാണ്. അതിനു മുമ്പ് എന്താണ് നോമ്പ് എന്ന് ഹൃദയത്തിൽ ഉൾക്കൊള്ളേണ്ടത്  വളരെ പ്രാധാന്യം അർഹിക്കുന്ന സംഗതിയാണ്. അർത്ഥമറിഞ്ഞു നാം ആചരിക്കുമ്പോൾ മാത്രമേ നോമ്പ് പൂർണ്ണതയിൽ അനുഷ്ഠിക്കുവാൻ കഴിയുകയുള്ളു. എന്താണ് നോമ്പ്? നോവ് ജനിപ്പിക്കുന്നതെന്തോ, അതാണ് നോമ്പ്. ലൗകികതയുടെ ഇമ്പങ്ങളെ വെടിഞ്ഞ് ആത്മീയതയുടെ ഇമ്പത്തെ ഹൃദയത്തിലേയ്ക്ക് ആവോളം ആവാഹിക്കുന്ന അവസ്ഥയാണ് നോമ്പ്. ദൈവവും മനുഷ്യനും തമ്മിൽ അനുരജ്ഞനപ്പെടാൻ ദൈവം ഒരുക്കിയ കൃപവരമാണ് നോമ്പ്. സാത്താനെതിരെ ഒരു ദൈവഭക്തൻ ഹൃദയത്തിൽ വഹിക്കേണ്ടുന്ന പവിത്രമായ ആയുധമാണ് നോമ്പ്.

" മോശയുമേലിയായുമവർ നാല്പതു ദിവസം നോമ്പെടുത്തു,

നമ്മുടെ കർത്താവും നോറ്റൂ  ആകൽക്കറുസായെ ജയിച്ചു. "

പ്രവാചകന്മാരിൽ തലവനായ മോശ നാല്പതു ദിവസം നോമ്പു നോറ്റു യഹോവയാം ദൈവത്തെ അഭിമുഖമായി കാണുവാൻ ഭാഗ്യം നേടുകയും യിസ്രായേൽ ജനത്തിന് വേണ്ടി ന്യായപ്രമാണ കൽപലകകൾ പ്രാപിക്കുകയും ചെയ്തു. ഏലിയാ പ്രവാചകൻ നാല്പത് ദിവസം നോമ്പനുഷ്ഠിച്ച് ഉന്നതമായ പൂർണ്ണത പ്രാപിക്കുകയും ദൈവസംസർഗ്ഗത്തിന് യോഗ്യത നേടുകയും ചെയ്തു. നിനെവേ പട്ടണവാസികൾ ഒന്നടങ്കം നാല്പതു ദിനം നോമ്പെടുത്ത് ഉപവാസത്തോടും അനുതാപത്തോടും ഉറച്ച നിലവിളിയോടും കൂടി ദൈവസന്നിധിയിലേക്ക് മടങ്ങിയപ്പോൾ അവരുടെ ഹൃദയത്തിൽ രൂപാന്തരണവും ദൈവകോപത്തിൽ നിന്നുള്ള വിടുതലും സാധ്യമായിത്തീർന്നു. പ്രവാചകന്മാരുടെ നാഥനും നമ്മുടെ രക്ഷകനുമായ കർത്താവേശുമശിഹാ നാല്പതു നാൾ നോമ്പെടുത്ത് വിശുദ്ധിയോടും വെടിപ്പോടും കൂടി നോമ്പനുഷ്ഠിച്ചു സാത്താനെ ജയിക്കുവാനുള്ള പരിശുദ്ധാത്മ ശക്തി നേടുന്നത് എങ്ങനെ എന്ന് നമുക്ക് കാട്ടിതന്നു. വലിയ നോമ്പിന്റെ ദിനങ്ങൾ നമുക്കും രൂപാന്തരത്തിനുള്ള ഉപാധിയും ദൈവസംസർഗ്ഗത്തിനുള്ള വാതിലും, രക്ഷകനിലേയ്ക്കുള്ള പാലവുമായി തീരണം. വിശുദ്ധന്മാരുടെ മാർഗ്ഗവും ജീവിച്ചിരിക്കുന്നവരുടെ ഊടുവഴിയുമായ നോമ്പ് നമുക്ക്  നാം നഷ്പ്പെടുത്തിയ പുണ്യസ്ഥലത്തേയ്ക്കും സ്വരൂപത്തിലേയ്ക്കുമുള്ള മടക്കമായി മാറട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. അനുഗ്രഹകരമായ നോമ്പു ദിനങ്ങൾ എല്ലാവർക്കും ആശംസിക്കുന്നു. മുഴുവൻ ഇടവകാം ഗങ്ങളും പരിശുദ്ധമായ നോമ്പ് ഭക്തിയോടും വെടിപ്പോടും കൂടി ആചരിച്ചു കർത്താവിന്റെ കഷ്ടാനുഭവങ്ങൾക്ക് പങ്കുകാരായി പുനരുത്ഥാനത്തിന്റെ വലിയ സന്തോഷവും സമാധാനവും അനുഭവിക്കുവാൻ തക്കവണ്ണം ഒരുങ്ങണമെന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു. ദൈവം തമ്പുരാൻ എല്ലാവരെയും വാഴ്ത്തി അനുഗ്രഹിക്കട്ടെ!

 

പ്രാർത്ഥനയോടെ,

 

വികാരി

Fr. Geevarghese Mathew

 

സഹവികാരി

Fr. Nithin Mathew